ഇവ കൂടി

റോഡരികിലെ വേസ്റ്റ് ബിന്‍,
ഭീതനിശ്ശബ്ദതയില്‍ നിന്നും
ഒരു ചോരക്കുഞ്ഞിനെ ഏറ്റെടുത്തു.
നാട്ടിന്‍പുറത്തെ ഒരു മരപ്പൊത്ത്
ഒരു ബാല്യം കൊണ്ട് വിശപ്പടക്കി.
ആഴമറിയാതെ
ഒരു പൈതലിന്റെ പ്രാണന്‍
നീറ്റില്‍ നീന്തിയൊളിച്ചു.
മുരണ്ട് വലിയുന്ന ട്രെയിന്‍
കക്കൂസളയിലൂടെ വീണ്ടും
ഒരു ജീവനെ പ്രസവിച്ചെറിഞ്ഞു.
വഴിയരികിലെ പൊന്തയില്‍
ഒരു വിഷനായ
ഒരു സ്വപ്നത്തിന്റെ ചാവുരക്തം
കിറിയില്‍ പറ്റിച്ച് കടന്നുപോയി.

നിസ്സംഗത ഭേദിക്കാന്‍ കരുത്തില്ലാത്ത
വര്‍ത്തമാനങ്ങളില്‍
ഇനി ഇവ കൂടി എടുത്തുവെക്കുക.

5 അഭിപ്രായങ്ങൾ:

  1. മനസ്സില്‍ തോന്നിയ രോഷം വരികളില്‍ പ്രതിഫലിക്കുന്നു.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. ഇയ്യിടെ വാര്‍ത്തകളില്‍ വായിച്ച വര്‍ത്തമാന ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചകള്‍ !പ്രിയ സുഹൃത്തേ ഹൃദയത്തില്‍ തറക്കുന്നു ഈ കാവ്യമൊഴികള്‍ .ഈ നല്ല കവിത ഉടന്‍ തന്നെ പ്രസിദ്ധീകരണത്തിന് അയക്കുക.അഭിനന്ദനങ്ങള്‍ ...!

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല വരികള്‍
    ചുറ്റും ഇത്തരം വാര്‍ത്തകള്‍ ഇന്നും നമ്മുടെ ചുറ്റം അലയടിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. വായിച്ചപ്പോള്‍ ഒരു സങ്കടം ..
    ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടെന്ന്
    ഒരു നിമിഷം ചിന്തിച്ചു പോയ്...
    എല്ലാ നന്മകളും ..

    മറുപടിഇല്ലാതാക്കൂ
  5. ശക്തമായ എഴുത്ത്...കാലികമായ സംഭവങ്ങളെ ഒരുമിച്ച് വരികളിലൂടെ പറഞ്ഞിരിക്കുന്നു...സമൂഹത്തിലെ മലിനതക്കു നേരെ ഉതിർത്ത കൂരമ്പു പോലെ...

    മറുപടിഇല്ലാതാക്കൂ