അതിരുകടന്ന

യൗവനത്തിന്റെ കരുത്ത്‌
അഹന്തയായി വഴിമാറുമ്പോള്‍
കുരുതിക്കൊതിയുടെ നിര്‍വൃതിയില്‍
അപരന്റെ ജീവിതത്തിലേക്ക്‌
കൊലത്തേരോട്ടും നാം.

ഒടുക്കം, രോഗക്കട്ടിലില്‍
പഴന്തുണിപോലെ ചുരുട്ടിയെറിയപ്പെട്ട്‌
മരണപ്പേടി സൈ്വരം കവര്‍ന്നെടുക്കെ
ജീവിതാശകളെ പിരിയാനറയ്‌ക്കുന്ന
നിവൃത്തികേടില്‍ അപരന്റെ
ഔദാര്യത്തിന്‌ യാചിച്ചുപോകും.

രക്തദായകന്റെ ഔദാര്യം
ചൂഷണം ചെയ്യപ്പെടുമ്പോഴും
ചിന്തിയ ജീവിതങ്ങളുടെ നിലവിളി
നടുക്കമായ്‌ നമ്മളില്‍ മുഴങ്ങില്ല!

ജീവിതദാനം നല്‍കുമ്പോള്‍ ഭിക്ഷു
പാപിയാണോ എന്ന്‌ തിരക്കാറില്ലെങ്കിലും
കൊലച്ചിരി മുഴക്കുമ്പോള്‍ പാതകി
ഒരു പ്രാണയാചനയും ശ്രവിക്കാറില്ല!

അധര്‍മത്തിന്റെ കാളനഖങ്ങളില്‍
ദഹിച്ചമരുന്ന ജന്മവിലാപങ്ങള്‍
അതിരുകടന്ന ജീവിതങ്ങള്‍ക്ക്‌
ഒരു ഭ്രാന്തവലയം തീര്‍ക്കാതിരിക്കുമോ?

പ്രബോധനം വാരിക 2011 ഏപ്രില്‍ 23

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ